
തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്ട്സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം.
വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്‍റേയും ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Read More : എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് വർഷത്തെ സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശമില്ല; വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam