ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകൾ തിരികെ നൽകാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയക്ടർ അപ്രകാരം സർക്കുലർ ഇറക്കിയിട്ടില്ലെന്നും വിശദീകരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ മൂന്ന് വർഷം നടത്തിയ സ്ഥിരനിയമനം റദ്ദാക്കാൻ നിർദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാർത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകൾ തിരികെ നൽകാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയക്ടർ അപ്രകാരം സർക്കുലർ ഇറക്കിയിട്ടില്ലെന്നും വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്

മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുനഃപരിശോധിക്കുവാനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് വന്ന വാർത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. 

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ 1445/2022 ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികളുടെ 13.03.2023 ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നാലാമത്തെ അഡിഷണൽ നിർദ്ദേശ പ്രകാരം, 08.11.2021 ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ 10.08.2022 ലെ wp©️ 11673/2022നം വിധി ന്യായത്തിലേയും റിട്ട് അപ്പീൽ 1445/2022 നം വിധിന്യായത്തിലേയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ, എയ്ഡഡ് സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ ബന്ധപ്പെട്ട മാനേജർമാർ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രസ്തുത നിർദ്ദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകുന്നതിനും അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. 

പരസ്പര വിരുദ്ധമോ, അവ്യക്തമായതോ ആയ സർക്കുലറുകൾ എന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെന്ന് പത്രവാർത്തയിൽ വ്യക്തമാക്കിയിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപ്രകാരമുള്ള സർക്കുലറുകൾ നൽകിയിട്ടുമില്ല. എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാത്രമാണ് ഭിന്നശ്ശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത് മന്ത്രി ചൂണ്ടിക്കാട്ടി.