സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു; ശനിയാഴ്ച പ്രവർത്തി ദിവസമാക്കും, ക്ലാസ് ഉച്ചവരെ മാത്രം

By Web TeamFirst Published Oct 7, 2021, 10:05 AM IST
Highlights

ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസെഷൻ്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള (School Reopening) ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ( V Sivankutty). ക്ലാസ് ഉച്ചവരെ മാത്രമായിരിക്കും, ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വാക്സീനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. 

കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണവും നൽകും. പിടിഎ അതിനുള്ള നടപടികൾ സ്വീകരിക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എൽപി ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു. 

ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസെഷൻ്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തന്നെ തുടങ്ങും. ക്ലാസുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാർഗരേഖ ആയിക്കഴിഞ്ഞു. 

Read More: സ്കൂൾ തുറക്കൽ: ആദ്യഘട്ട ക്ലാസം ഉച്ചവരെ, ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള, മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്

click me!