
ഇടുക്കി: കുമളിയിൽ കാറിൽ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാൽ കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കഞ്ചാവുമായെത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പൊലീസും ചേർന്ന് കഞ്ചാവ് പിടികൂടിയത്.
കേസിൽ കുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽ മുഹമ്മദ് ബഷീർ മുസലിയാർ, അമരാവതി രണ്ടാം മൈൽ സ്വദേശി ഇടത്തുകുന്നേൽ നഹാസ് ഇ നസീർ എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്.
ഡാൻസാഫ് സംഘം മഫ്തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.
കുമളിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വ്യത്യസ്തമായൊരു കഞ്ചാവ് വാര്‍ത്തയാണ് മലപ്പുറത്തുനിന്ന് വരുന്നത്. അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam