
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്ത് വിടരുതെന്നും പ്രതികള്‍ ആവശ്യപ്പെടുന്നു.
അതേസമയം, പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഇലന്തൂരിൽ ഭഗവൽ സിംഗിനെയും ലൈലയെയും വീണ്ടുമെത്തിച്ച് തെളിവെടുത്തെങ്കിലും ഇരുവരുടെയും മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ഇത് എവിടെയെന്ന് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. ഇതിനൊപ്പം സൈബർ തെളിവുകളും ശേഖരിക്കുന്നുണ്ട്. മുഖ്യപ്രതി മുഹമ്മദ് ഷാഫിയ്ക്ക് ഒന്നിലധികം സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങളാണ് സൈബർ അന്വേഷണ സംഘം തേടുന്നത്.
കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
Also Read: ഇരട്ട നരബലി : ഷാഫിയുടെ രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി കണ്ടെത്തി,നരബലിയെ കുറിച്ചും ചാറ്റുകൾ
അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈല പറഞ്ഞത്. ഇലന്തൂർ നരബലിയ്ക്ക് മുമ്പ് പ്രതികൾ കാളീ പൂജ നടത്തിയതായും പ്രതികൾ വ്യക്തമായി.
Also Read: 'മുന്‍പും ഷാഫി കൊലപാതകം നടത്തി', മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam