
കൊല്ലം: ഇലന്തൂർ നരബലി കേസിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ല എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ബേബി ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിച്ച സംഭവമാണ് ഇത്. നാടിന് അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു. അന്ധവിശ്വാസങ്ങൾക്ക് എതിരെ അവബോധം വളർത്തിയെടുക്കണം എന്നും ബേബി കൊല്ലത്ത് പറഞ്ഞു.
ഭഗവൽ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം കർഷക സംഘത്തിന്റെ ഭാരവാഹി ആണ്. അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവും പ്രതിയുടെ സിപിഎം ബന്ധം ആരോപിച്ച് രംഗത്തെത്തി. കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നത് ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം എന്നായിരുന്നു സതീശൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് പ്രതിയുടെ പാർട്ടി ബന്ധം തള്ളി സിപിഎം രംഗത്തെത്തിയത്.
നരബലി: 'പ്രതികളിലൊരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകൻ'
ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. കേട്ടുകേള്‍വി മാത്രമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam