ഇലന്തൂർ ഇരട്ട നരബലി കേസ്; പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് പൊലീസ്

By Web TeamFirst Published Oct 25, 2022, 12:53 PM IST
Highlights

റോസിലി കേസിൽ ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതിന് കാരണം. 

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് പൊലീസ് കണ്ടെത്തൽ. റോസിലിയുടെ കേസില്‍ ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതിന് കാരണം. പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.  ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തു ജില്ലാ ജയിലിലേക്ക് അയച്ചത്. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ  ഹാജരാക്കിയത്. 

ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വീണ്ടും പരീക്ഷണം നടത്തിയിരുന്നു. വീടിന്‍റെ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് നീക്കി പരിശോധിച്ചെങ്കിലും കാര്യമായി തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഫോറൻസിക് സംഘവും വീടിനുള്ളിൽ പരിശോധന നടത്തി. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയറിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഫോറെൻസിക് സംഘം ശേഖരിച്ചു.

കേസിലെ ഡമ്മി പരിശോധന പൂർത്തിയാക്കിയിരുന്നു. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞതായി പ്രതികൾ സമ്മതിച്ചു. കയറിന്റെ അവശിഷ്ടങ്ങൾ ഫോറെൻസിക് പരിശോധനയിൽ കണ്ടെത്തി. നരബലി സംഭവത്തില്‍ പൊലീസ് നായ്ക്കളെ ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു.

കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്. 
 

click me!