
പാലക്കാട് : പാലക്കാട് ധോണിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു. പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. അതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകൾ നശിപ്പിച്ചു.
പിടി 7 കൂട്ടിലായെങ്കിലും ആന ശല്യത്തിന് കുറവൊന്നുമില്ല. ധോണിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങി യഥേഷ്ടം വിഹരിക്കുകയാണ് ആനക്കൂട്ടം. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)
അതേ സമയം, ഇടുക്കി, വയനാട് ജില്ലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇടുക്കി ജില്ലയിലെ കാട്ടാനശല്യം പരിഹരിക്കാനുള്ള നടപടികൾ എടുക്കുന്നതിന്‍റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ആർ ആർ ടി സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും. ആനകളെയും, സ്ഥലവും ആദ്യം നിരീക്ഷിക്കും. ആർ ആർ ടി നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ആദ്യത്തെ സംഘത്തിൽ ഡോ.അരുൺ സക്കറിയ ഉണ്ടാകില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണ്. കാട്ടാന വീടുകളും റേഷൻ കടയും അടക്കം തകർത്തിരുന്നു. കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ ആർ ടി സംഘം എത്തുന്നത്.
READ MORE കാട്ടാന ആക്രമണം: ഇടുക്കിയിൽ അസാധാരണ സാഹചര്യമെന്ന് വനംമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam