
ദില്ലി: തൊണ്ടിമുതൽ കേസില്‍ ആൻ്റണി രാജു എംഎൽഎക്കെതിരെ സംസ്ഥാന സർക്കാർ. ആൻ്റണി രാജു എംഎൽഎയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്. കേസിൽ ആൻ്റണി രാജുവിനെതിരെ തെളിവുണ്ട്. ആൻ്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കാനിരിക്കെയാണ് ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.
തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് ആൻറണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആൻറണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിക്കുകയായിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. കേസിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ വ്യക്തമാക്കിയിരുന്നു. 33 വര്‍ഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരനായ ഗതാഗത മന്ത്രി ആന്‍റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷം ഈ കേസുമായി മുന്നോട്ടുപോകേണ്ടിവന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്‍റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam