
കൊച്ചി: എറണാകുളം ജില്ലയുടെ കലക്ടർ സ്ഥാനത്തിനിന്ന് ട്രാൻസ്ഫർ ചെയ്ത രേണുരാജ് പുതിയ കലക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിന് എത്തിയില്ല. യാത്രയയപ്പ് ചടങ്ങിനും രേണുരാജ് നിന്നില്ല. പുതിയതായാ ചുമതലയേൽക്കുന്ന എൻഎസ്കെ. ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറി. എത്താൻ സാധിക്കില്ലെന്ന് രേണുരാജ് ജീവനക്കാരെ രാവിലെ അറിയിച്ചു. അതേസമയം, എറണാകുളം ജില്ലയുടെ കലക്ടറായി ഉമേഷ് ചുമതലയേറ്റു.
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിനായി രേണു രാജ് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയതായി പുതിയ കലക്ടർ അറിയിച്ചു. ആക്ഷൻ പ്ലാൻ നടപ്പാക്കും. ജനം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലിന്യ നിർമാർജനത്തിന് ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം കലക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടി ക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കലക്ടർമാരുടെ സ്ഥലം മാറ്റത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കലക്ടർ രേണുരാജ് രംഗത്തെത്തിയിരുന്നു. വനിതാ ദിന ആശംസകൾ നേർന്നാണ് അവർ പോസ്റ്റിട്ടത്. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം- രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചു. ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.
ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിരുന്നു സ്ഥലം മാറ്റം.വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam