
തിരുവനന്തപുരം: മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
മഗ്‌സസെ അവാര്‍ഡിനായി മുന്‍ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നില്‍ സിപിഎമ്മിന്‍റെ ഇടപെടലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാർഡ് നിരസിച്ചത് എന്നാണ് സൂചന. കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.
ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മഗ്‌സസെ അവാർഡ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളാണ് രമൺ മഗ്സെസെ എന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് നല്കുന്ന അവാർഡല്ല ഇതെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam