വെസ്റ്റ് നൈൽ പനി: വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം ഇന്ന് മലപ്പുറത്ത്

By Web TeamFirst Published Mar 20, 2019, 7:56 AM IST
Highlights
വെസ്റ്റ് നൈൽ പനിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘങ്ങൾ ഇന്ന് മലപ്പുറത്തെത്തും. മരിച്ച ആറു വയസുകാരന്‍റെ വീടും പരിശോധിക്കും.

മലപ്പുറം: വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘങ്ങൾ ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എൻഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്‍ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തുന്നത്. 

വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാന്‍റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലാണ് ആദ്യ പരിശോധന. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുൻകരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും.

വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നൽകാനുമുള്ള സൗകര്യം ഏർപ്പെടുത്താൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. വെസ്റ്റ് നൈൽ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച കുട്ടിയുടെ മരണം. ഇതിന് മുമ്പും വെസ്റ്റ് നൈൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും കെ കെ ഷൈലജ പറഞ്ഞു. 

മലപ്പുറം വേങ്ങരയ്ക്ക് സമീപമുള്ള എ ആര്‍ നഗറിലെ ആറ് വയസ്സുകാരൻ മുഹമ്മദ് ഷാനാണ് കഴിഞ്ഞ ദവസം വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മുഹമ്മദ്. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് പനി ബാധിക്കുന്നത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്.

ക്യൂലക്സ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് വാഹകർ. അതിനാൽ കൊതുക് നിവാരണമാണ് വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. രോഗത്തിനെതിരെ വാക്സിനേഷൻ ലഭ്യമല്ല എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം ഗുരുതരമാകാനുള്ള സാധ്യത വിരളമായതിനാൽ ജാഗ്രതയും കൊതുക് നിവാരണവുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു

വെസ്റ്റ് നൈൽ രോഗലക്ഷണങ്ങളോടെ  ചികിത്സക്കെത്തുന്ന എല്ലാ രോഗികൾക്കും വിദഗ്ദ ചികിത്സ നൽകാൻ എല്ലാ സർക്കാർ,സ്വകാര്യ ആശുപത്രികൾക്കും നി‍ർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. 150 പേർക്ക് രോഗം സ്ഥീരീകരിച്ചാൽ പോലും ഒരാൾക്കാണ് രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളത്. അതിനാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്ലോക്ക് മെഡിക്കൽ അസോസിയേഷന്‍റെ യോഗം വിളിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

click me!