
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം നടന്ന സംഭവത്തിൽ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹമാണ്. മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. നിലവിൽ 13 പേർ മെഡിക്കൽ കോളേജ് ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഐസിയുവിലുള്ള 13ൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം സംഭവ സ്ഥലത്ത് വീണ്ടും ചെറു പൊട്ടിത്തെറി ഉണ്ടായി. അവശേഷിച്ച മരുന്നാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവ സ്ഥലത്തെ സമീപ കുളത്തിലും പരിശോധന നടത്തുന്നുണ്ട്. സ്‌കൂബാ സംഘം സ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ 3 കെടാവർ നായ്ക്കളെ എത്തിക്കും. കൂടാതെ സ്ഫോടക വസ്തുക്കൾ പരിശോധിക്കാനുള്ള 3 നായ്ക്കളെയും എത്തിക്കും. അതേസമയം സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു. മുണ്ടത്തിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെയും പ്രദേശത്തുള്ള മറ്റു ചില വീടുകൾക്കുമാണ് കേടുപാടുകൾ ഉണ്ടായത്. അതേസമയം സ്ഫോടനം നടന്ന സമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് നാട്ടുകാരൻ ലിജോ പറഞ്ഞു. വീടിനോട് ചേർന്നുള്ള വയലിൽ നിന്നാണ് ആദ്യ മൃതദേഹം കിട്ടിയത്. ആളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കനത്ത ചൂട് കാരണം രക്ഷപ്പെടുത്താൻ പോകാൻ കഴിഞ്ഞില്ലെന്നും ലിജോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam