
ഉദ്യോഗസ്ഥരുടെ പക കാരണം കേസുകളിൽ കുടുക്കപ്പെട്ട് ജീവിതം തകർന്ന നിരപരാധികളുടെ അനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു. കള്ള് കേസ് , കള്ളക്കേസ് എന്നപേരിലാണ് അന്വേഷണ പരമ്പര. പൊലീസിനും എക്സൈസിനും ശത്രുത തോന്നുന്ന ആരെയും കള്ളക്കേസിൽ കുടുക്കാം. അല്പം മദ്യവും ഒരു കുപ്പിയും മതി. കേരള ഹൈക്കോടതി കഴിഞ്ഞയാഴ്ച നടത്തിയ സുപ്രധാന നിരീക്ഷണം ആണിത്. ഉദ്യോഗസ്ഥർ കള്ള അബ്കാരി കേസുകളിൽ പെടുത്തി ജീവിതം കർത്ത രണ്ടു പേർക്ക് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ആവശ്യമെങ്കിൽ അബ്കാരി നിയമംതന്നെ ഭേദഗത ചെയ്യണം എന്നും കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ
ഏഷ്യാനെറ്റ് ന്യൂസ് ഒരു അന്വേഷണ പരമ്പര ആരംഭിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് തോന്നിയ പകകൊണ്ടു മാത്രം കേസുകളിൽ കുടുക്കപ്പെട്ട് ജീവിതം തകർന്ന നിരപരാധികളുടെ അനുഭവങ്ങൾ ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.
കള്ള് കേസ് , കള്ളക്കേസ്
കൊല്ലം : വിദേശ ഇനം നായക്കുട്ടികളെ (എക്സൈസ് ഉദ്യോഗസ്ഥന് (excise staff)കുറഞ്ഞ വിലയ്ക്ക് നല്‍കിയില്ല എന്ന കാരണത്താലാണ് കൊല്ലം ആദിനാട് സ്വദേശിയായ പ്രകാശിനെ അബ്കാരി കേസില്‍ (abkari case)എക്സൈസ് അറസ്റ്റ് (arrest)ചെയ്തത്. കളളക്കേസില്‍ കുടുങ്ങി എഴുപത്തിയെട്ട് ദിവസം ജയിലില്‍ കഴിഞ്ഞ പ്രകാശ് തന്‍റെ നിരപരാധിത്വം തെളിയിക്കാനായി പോരാടേണ്ടി വന്നത് പതിനാറ് വര്‍ഷങ്ങളും. തന്‍റെ ജീവിതം തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകാശ് നടത്തിയ പോരാട്ടമാണ് അബ്കാരി കേസുകള്‍ക്കു പിന്നിലെ വസ്തുതാന്വേഷണത്തിന് ഹൈക്കോടതിയെ പോലും പ്രേരിപ്പിച്ചത്.
കേസിൽ കുടുക്കിയപ്പോൾ ജാമ്യത്തിലെടുക്കാൻ പൊലീസ് പ്രകാശിന്റെ അച്ഛനെ അറിയിച്ചെങ്കിലും മകൻ തെറ്റു ചെയ്തിട്ടില്ലെങ്കിൽ അത് സ്വയം തെളിയിച്ച് വരട്ടെ എന്നായിരുന്നു അച്ഛന്റെ നിലപാട്. അതോടെ സ്വന്തം അച്ഛന്‍റെ മുന്നിലെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നുറപ്പിച്ചാണ് പ്രകാശ് എന്ന സാധാരണക്കാരന്‍ എക്സൈസ് വകുപ്പിനെതിരെ നീണ്ട പതിനാറ് വര്‍ഷം നിയമപോരാട്ടം നടത്തിയത്. അയല്‍വാസിയായ വിക്രമന്‍നായര്‍ എന്ന എക്സൈസ് ഉദ്യോഗസ്ഥന്‍റെ പകയുടെ ഇരയായി 2006 ഫെബ്രുവരിയിലാണ് നാലു ലീറ്റര്‍ ചാരായം സൂക്ഷിച്ചെന്ന കേസില്‍ പ്രകാശ് ജയിലിലായത്. വിക്രമന്‍ നായര്‍ക്ക് വിദേശ ഇനം നായക്കുഞ്ഞുങ്ങളെ കുറഞ്ഞ വിലയില്‍ നല്‍കാത്തതായിരുന്നു പ്രകോപനം.3000 രൂപ വച്ച് മൂന്ന് നായ്ക്കളെ നൽകാമെന്ന് പറഞ്ഞെങ്കിലും 1500 രൂപയ്ക്ക് വേണമെന്നായിരുന്നു അയൽക്കാരനും എക്സൈസ് ഉദ്യോഗസ്ഥനുമായ വിക്രമൻ നായരുടെ നിലപാട്.അംഗീകരിക്കാതായതോടെ കാണിച്ചുതരാമെന്ന ഭീഷണിയായി. പക്ഷേ അയൽക്കാരൻ കൂടിയായ വിക്രമൻ നായർ ഇങ്ങനെ ഒന്ന് ചെയ്യുമെന്ന് വിദൂരമായി പോലും പ്രകാശ് ചിന്തിച്ചില്ല.
അന്ന് കരുനാഗപ്പളളി എക്സൈസ് ഓഫിസിലെ ഇന്‍സ്പെക്ടറായിരുന്ന ആര്‍.രാജേഷ്,പ്രിവന്‍റീവ് ഓഫിസര്‍മാരായ വാസുദേവ കുറുപ്പ് ,ആര്‍.ഗോപിനാഥ്,കെ.രാമചന്ദ്രന്‍ പിളള,എക്സൈസ് ഗാര്‍ഡ് ജയകുമാര്‍ എന്നിവരും വിക്രമന്‍ നായര്‍ക്ക് കൂട്ടു നിന്നു. പ്രകാശന്‍ ജയിലിലായതിനു പിന്നാലെ പ്രകാശന്‍റെ വീട്ടിലുണ്ടായിരുന്ന നായക്കുഞ്ഞുങ്ങളെ വിക്രമന്‍ നായര്‍ മറ്റൊരാളുടെ സഹായത്തോടെ മോഷ്ടിച്ചു കടത്തുകയും ചെയ്തു. പിന്നീട് പുലിവാലാകുമെന്നറിഞ്ഞ് നായകുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞു.
നിരപരാധിയെ കളളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സംസ്ഥാനത്തെ ഒരു മുന്‍ ചീഫ് സെക്രട്ടറി വരെ ഒത്തുകളിച്ചെന്ന് പ്രകാശന്‍ പറയുന്നു. ഏറ്റുവാങ്ങിയ പീഡനങ്ങള്‍ക്കും അപമാനത്തിനുമെല്ലാമൊടുവിലാണ് പ്രകാശിന് രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് എത്തിയത്. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ അഴിക്കുളളിലാകും വരെ തന്‍റെ പോരാട്ടം തുടരുമെന്ന തീരുമാനത്തിലാണ് ഈ പാവം മനുഷ്യന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam