
തിരുവനന്തപുരം: മിൽമയടക്കമുള്ള പ്രമുഖ പാൽ ഉൽപ്പന്ന സ്ഥാപനങ്ങളുടെയും മറ്റ് ബിസിനസ്സ് ബ്രാൻഡുകളുടെയും ഔദ്യോഗിക പേരും ലോഗോയും വ്യാജമായി നിർമ്മിച്ച് വാട്‌സ്ആപ്പ് വഴി പണം തട്ടുന്ന സൈബർ സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. ആകർഷകമായ സമ്മാനങ്ങളുടെ പേരിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ കനത്ത സാമ്പത്തിക തട്ടിപ്പിനിരയാകുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാട്‌സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ യഥാർത്ഥ സൈറ്റാണെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കാണ് ഉപഭോക്താക്കൾ പ്രവേശിക്കുന്നത്. വെബ്‌സൈറ്റിലെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടെ 'സ്‌ക്രാച്ച് ആൻഡ് വിൻ' വഴി വലിയ സമ്മാനം ലഭിച്ചതായി ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്നു. തുടർന്ന് ഈ സമ്മാനം കൈപ്പറ്റുന്നതിനായി തന്നിരിക്കുന്ന സന്ദേശം മറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാൻ ആവശ്യപ്പെടും.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നു. തുടർന്ന് ബാങ്ക് വിവരങ്ങളും ഒടിപിയും ചോർത്തി അക്കൗണ്ടിലുള്ള പണം മുഴുവൻ പിൻവലിക്കുന്നതാണ് ഇവരുടെ രീതി. വാട്‌സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന സംശയാസ്പദമായ ഇത്തരം ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. സമ്മാനം ലഭിച്ചെന്ന് പറയുന്ന സന്ദേശങ്ങൾ വിശ്വസിച്ച് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, ഒടിപി, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്.
'സ്‌ക്രാച്ച് ആൻഡ് വിൻ', 'ഗിഫ്റ്റ് കൂപ്പൺ', 'ആനിവേഴ്‌സറി ഓഫർ', 'ലക്കി വിന്നർ' തുടങ്ങിയ ആകർഷകമായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഒട്ടും സമയം കളയാതെ ഉടൻ തന്നെ 1930 എന്ന നമ്പറിലോ, www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ ബന്ധപ്പെട്ട് പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam