ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; പാലക്കാട് വ്യാജ കള്ള് നിര്‍മ്മാണം ഇപ്പോഴും സജീവം

By Web TeamFirst Published Jul 4, 2021, 9:07 AM IST
Highlights

ലഹരിയും ലാഭവും കൂട്ടാനുള്ള തന്ത്രങ്ങളാണ് സമാനമായ വ്യാജകള്ള് നിർമ്മാണ കേന്ദ്രത്തിലെ വ്യാജകള്ളിന്റ രസതന്ത്രം. കളളിന്റെ മട്ട്, പഞ്ചസാര, പിന്നെ സ്പിരിറ്റ് ഇത്രയും മതി ഒറിജനലിനെ വെല്ലുന്ന വ്യാജനുണ്ടാക്കാൻ എന്നാണ് നിര്‍മ്മിക്കുന്നവര്‍ തന്നെ പറയുന്നത്.

പാലക്കാട്: ബാറുകൾ പൂട്ടിയിട്ട കൊവിഡ് കാലത്ത് വ്യാജ കള്ളിന്‍റെ വിളയാട്ടമായിരുന്നു കേരളത്തിൽ. നാടനെന്ന് കരുതി പലരും കുടിച്ചത് സ്പിരിറ്റ് ചേർത്ത കള്ളായിരുന്നു. നിരവധി വ്യാജ കള്ള് നിർമ്മാണ കേന്ദ്രങ്ങളാണ് അതിർത്തി ജില്ലകളിലിപ്പോഴും പ്രവർത്തിക്കുന്നത്. അത്തരം കേന്ദ്രങ്ങൾ തേടി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണ പരമ്പര തുടങ്ങുകയാണ്.

ഒറിജിനലിനെ വെല്ലുന്ന വ്യാജനാണ് പലയിടങ്ങളിലും. പാലക്കാട്ട് ഇപ്പോഴും കലക്ക് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കേട്ടറിഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അതിർത്തി മേഖലയിലെത്തിയത്. ലഹരിയും ലാഭവും കൂട്ടാനുള്ള തന്ത്രങ്ങളാണ് സമാനമായ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിലെ വ്യാജകള്ളിന്റ രസതന്ത്രം. കളളിന്റെ മട്ട്, പഞ്ചസാര, പിന്നെ സ്പിരിറ്റ് ഇത്രയും മതി ഒറിജനലിനെ വെല്ലുന്ന വ്യാജനുണ്ടാക്കാൻ എന്നാണ് നിര്‍മ്മിക്കുന്നവര്‍ തന്നെ പറയുന്നത്.

ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാജനുത്പാദിപ്പിക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘം തന്നെയുണ്ട്. ഒരിടത്തെ നി‍ർമ്മാണത്തിന് ശേഷം തൊട്ടടുത്ത കേന്ദ്രത്തിലേക്ക് വ്യാജ കള്ള് എത്തും. യീസ്റ്റ്, രാസപദാർത്ഥൾങ്ങൾ, മുതൽ സ്പിരിറ്റ് വരെ എത്തിച്ചുനൽകാൻ പ്രത്യേക ഏജന്റ്മാരുണ്ട്. ഏറ്റവും അപകടകരമായ കാര്യം വ്യാവസായിക ആവശ്യത്തിനുള്ള മെഥിലേറ്റഡ് സ്പിരിറ്റാണ് പലയിടത്തും ഉപയോഗിക്കുന്നത് എന്നതാണ്. ഒരു ഗ്യാരണ്ടിയുമില്ല കുടിക്കുന്നവന്റെ ആയുസ്സിന്റെ കാര്യത്തിൽ സ്പിരിറ്റിന്‍റെ അളവ് മാറിയാൽ കഴിക്കുന്നവർ മരിച്ച് വിഴാൻ പോലും സാധ്യതയുണ്ട്. അല്ലാത്തവരുടെ കരളിലും വൃക്കയിലും മറ്റും പതിയെ ഈ വ്യാജൻ പിടിമുറുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!