ജോൺസൺന്റെ ഭാര്യ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്.
കൊല്ലം: ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്കും ജനിതക രോഗമായ മസ്കുലാർ ഡിസ്ട്രോഫി. അതിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങി. മൂന്നാമത്തെ മകന്റെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് തെൻമല സ്വദേശിയായ ജോൺസണും ഭാര്യയും. രണ്ട് വർഷം മുമ്പു വരെ ഇസ്രയേൽ മറ്റ് കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കുമായിരുന്നു. കാലിന് ആദ്യം വേദന അനുഭവപ്പെട്ടു. പിന്നെ പതിയെപ്പതിയെ ശരീരമാകെ തളരുന്ന അവസ്ഥയിലേക്ക് മാറി. ഇപ്പോൾ കിടപ്പ് കട്ടിലിൽ തന്നെ. വല്ലപ്പോഴും മാത്രം സ്കൂളിലേക്ക് പോകും. അതും അമ്മയുടെ തോളിലേറി. താങ്ങാകേണ്ട അച്ഛൻ ഇടുപ്പെല്ലിന് തേയ്മാനം വന്ന് ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ജോൺസൺന്റെ ഭാര്യ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. പണമില്ലാത്തതിനാൽ ഇസ്രയേലിന്റെ ചികിത്സ പലപ്പോഴും മുടങ്ങുന്നു. കരുണ വറ്റാത്തവരുടെ കനിവുണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിന് ദുരിതത്തിൽ നിന്ന് കര കയറാനാകൂ.