'ആർച്ച് ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവന അപകടകരം; നോട്ടിന് വോട്ടെന്നതിന് തുല്യം': ഫാ. സുരേഷ് മാത്യു

By Web TeamFirst Published Mar 19, 2023, 3:58 PM IST
Highlights

''നോട്ടിന് വോട്ട് എന്നതിന് തുല്യമാണ് ആർച്ച് ബിഷപ്പിന്റെ പ്രസ്താവന, നേട്ടമുണ്ടായാൽ വോട്ട് ചെയ്യാമെന്ന് ഒരു ആർച്ച്ബിഷപ്പിനും പറയാൻ അവകാശം ഇല്ല''.

ദില്ലി : റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ കറൻസ് ചീഫ് എഡിറ്റർ ഫാദർ സുരേഷ് മാത്യു. തലശ്ശേരി ആർച്ച് ബിഷപ്പിന്റെ 'നോട്ടിന് വോട്ട്' പ്രസ്താവന അപകടകരമാമെന്നും ഇന്ത്യയിലെ സ്ഥിതി മനസ്സിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാൻ പോകുന്നതെന്നും ഫാദർ സുരേഷ് മാത്യു കുറ്റപ്പെടുത്തി. 

ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെ ഉത്തരേന്ത്യയിൽ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഭയുടെ പഠനം മനസിലായിട്ടില്ല. 'നോട്ടിന് വോട്ട്' എന്നതിന് തുല്യമാണ് ആർച്ച് ബിഷപ്പിന്റെ പ്രസ്താവന. നേട്ടമുണ്ടായാൽ വോട്ട് ചെയ്യാം എന്ന് ഒരു ആർച്ച്ബിഷപ്പിനും പറയാൻ അവകാശമില്ല. ദില്ലിയിൽ കർഷക സമരം നടത്തിയവർ ഒരിക്കൽ പോലും കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞില്ലെന്നത് ഓർമ്മിക്കണമെന്നും ഫാദർ സുരേഷ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം. 

 

 

 

click me!