ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷ വിമർശനം. ഡിസിസി വൈസ് പ്രസിഡന്‍റ് അനില്‍ തോമസും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍ വി സ്‌നേഹയും ശ്രീനാദേവിക്കെതിരെ രംഗത്തെത്തി. 

പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ വിമർശിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ്. പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നുമാണ് അനില്‍ തോമസ് കുറിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹയും ശ്രീനാദേവിക്കെതിരെ രംഗത്തെത്തി- "പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്" എന്നാണ് സ്നേഹയുടെ വിമർശനം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സം​ഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതോടെയാണ് ശ്രീനാദേവിക്കെതിരെ വിമർശനം ഉയർന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവിക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞു. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും ശ്രീനാദേവി ചോദിച്ചു. തന്നെ ആൾക്കൂട്ടത്തിന്‍റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞു കൊടുത്തുവെന്നാണ് അതിജീവിത പരാതിയിൽ പറയുന്നത്.