
കോഴിക്കോട്: തെരുവ് നായ്ക്കളെ കൊല്ലരുതെന്നും സേനഹത്തോടെ ഭക്ഷണം കൊടുക്കണമെന്നുമുള്ള കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്‍റെ പ്രസ്താവനയെ പരിഹസിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് മേയര്‍ പറഞ്ഞതായി അറിഞ്ഞു, ദയവായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിച്ചതിന് പിന്നാലെ നായ്ക്കളെ കൊല്ലണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നായ്ക്കളെ കൊല്ലരുതെന്നാണ് മേയറുടെ വാദം. നായ്ക്കളോട് മനുഷ്യത്വപരമായ സമീപനം ഉണ്ടാകണം. സ്നേഹത്തോടെ ഭക്ഷണം നൽകുന്ന രീതിയിലേക്ക് എല്ലാവരും മാറണം. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണം എന്നുമായിരുന്നു ബീന ഫിലിപ്പിന്‍റെ വാക്കുകള്‍.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്, തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്.
അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ. അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണം.
ഏറെ പ്രതീക്ഷകളോടെ,
അഡ്വ. ഫാത്തിമ തഹിലിയ.
Read More : പാലക്കാട് തെരുവുനായ ആക്രമണം; അധ്യാപകനെ സ്കൂളിൽ കയറി കടിച്ചു, വിദ്യാർത്ഥികൾക്കും പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam