
ദില്ലി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാർത്ഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ ഫീസ് നിർണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാൻ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ (Supreme Court) ഉത്തരവ്. ജസ്റ്റിസ് എൽ നാഗേശ്വർ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച് കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേട് കണ്ടെത്തിയാൽ പ്രവേശന മേൽനോട്ട സമിതിക്ക് സ്വമേധയ നടപടിയെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
2006ലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ കരുണ-കണ്ണൂര്‍ മെഡിക്കൽ കോളേജുകൾ 2015-2016 അദ്ധ്യായന വര്‍ഷം നേരിട്ട് നടത്തിയ എം.ബി.ബി.എസ് പ്രവേശനം പ്രവേശന മേൽനോട്ട സമിതി തടഞ്ഞിരുന്നു. പ്രവേശനം സംബനധിച്ച വിവരങ്ങൾ കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആ തീരുമാനം കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു. അതിനെതിരെ കോളേജുകൾ നൽകിയ ഹര്‍ജിയിൽ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കരുണ മെഡിക്കൽ കോളേജിലെ 85 കുട്ടികൾക്കും കണ്ണൂര്‍ മെഡിക്കൽ മെഡിക്കൽ കോളേജിലെ 105 കുട്ടികൾക്കും തുടര്‍ന്ന് പഠിക്കാനും സുപ്രീംകോടതി അനുമതി നൽകി. രണ്ട് കോളേജുകളിലുമായി 190 വിദ്യാര്‍ത്ഥികൾ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് 2015ൽ മേൽനോട്ട സമിതി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന സുപ്രീംകോടതിയുടെ കണ്ടെത്തൽ.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ മേൽനോട്ട സമിതിക്ക് സ്വമേധയ ഇടപെടാൻ അധികാരമുണ്ടെന്നും കോടതി വിധിച്ചു. അതേസമയം കോടതി വിധി ഇപ്പോൾ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ബാധിക്കരുതെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികൾക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടൻ സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും കോടതി വിധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam