
ദില്ലി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു.വിലക്ക് നീക്കി ഫെഫ്കയ്ക്ക് പിഴ ചുമത്തിയ നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിയെ ചോദ്യം ചെയ്താണ് ഹർജി. ഫെഫ്ക യൂണിയൻ മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിഞ്ഞതായി വിനയൻ പ്രതികരിച്ചു.
തന്നെ വിലക്കിയ നടപടിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെയാണ് വിനയൻ ആദ്യം ഹർജിയുമായി സമീപിച്ചത്.ഇതേ തുടർന്ന് 2017ൽ അമ്മ സംഘടനക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തി. 2020 മാർച്ചിൽ നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണലും ഈ ഉത്തരവ് ശരിവെച്ചു.എന്നാൽ ട്രേഡ് യൂണിയനായി രജിസ്റ്റർ ചെയ്ത ഫെഫ്ക കോംപറ്റീഷൻ ആക്ടിന്‍റെ പരിധിയിൽ വരില്ലെന്നും ഉത്തരവ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ അമ്മ സംഘടനയിൽ ഇത് സംബന്ധിച്ച് ആലോചനകളൊന്നും ഇത് വരെ നടന്നിട്ടില്ലെന്നാണ് സൂചന.ഫെഫ്കയുടെ നടപടിക്കെതിരെ വിനയൻ രൂക്ഷമായാണ് പ്രതികരിച്ചത്.
തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നു. ബി ഉണ്ണികൃഷ്ണൻ തനിക്കെതിരെ നടപടി എടുക്കാൻ അമ്മ സംഘടനയിൽ സമ്മർദ്ദം ചെലുത്തുന്നു. താൻ ഈ നടപടിയെ തമാശയായി കാണുന്നുവെന്നും വിനയൻ പറഞ്ഞു.
ദിലീപും,തുളസിദാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിനയനും സിനിമ മേഖലയുമായുള്ള തർക്കത്തിന്‍റെ തുടക്കം.പോര് കടുത്തതോടെ തന്‍റെ സിനിമയിൽ നിന്ന് സാങ്കേതിക പ്രവർത്തകരെയും,നടീനടന്മാരെയും പിന്തിരിപ്പിച്ചെന്നായിരുന്നു വിനയന്‍റെ ആരോപണം. വിപണിയിൽ മത്സരിക്കാനുള്ള തന്‍റെ അവകാശത്തെ ചില സംഘടനകൾ ഹനിക്കുന്നുവെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ വിനയൻ നൽകിയ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam