
കോട്ടയം: പാര്‍ട്ടിയുടെ ജീവനാഡിയായ മണ്ഡലം കൈവിട്ടു പോകുമെന്നുറപ്പായതോടെ കേരള കോണ്‍ഗ്രസില്‍ അഭ്യന്തര കലാപം രൂക്ഷമായി. പാര്‍ട്ടി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്ന ആരോപണവുമായി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ലീഡ് പിടിച്ചതിന് പിന്നാലെ പിജെ ജോസഫാണ് വോട്ടുകച്ചവടം എന്ന ആരോപണവുമായി രംഗത്തു വന്നത്. കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗക്കാര്‍ ഇടതുപക്ഷത്തിന് വോട്ടു മറിച്ചെന്നായിരുന്നു ജോസഫിന്‍റെ ആരോപണം.
തൊട്ടു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ടുകച്ചവടം എന്ന ആരോപണം ആവര്‍ത്തിച്ചു. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ രാമപുരത്തെ ബിജെപി വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചെന്ന് ആരോപിച്ച ജോസ് ടോം കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പണി കിട്ടിയെന്ന സൂചനയോടെ പറഞ്ഞു.
യുഡിഎഫില്‍ നിന്നും തനിക്ക് വോട്ടുകള്‍ ചോര്‍ന്ന് കിട്ടിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗക്കാരുടെ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ബിഡിജെഎസില്‍ നിന്നും എസ്എന്‍ഡിപിയില്‍നിന്നും തനിക്ക് വോട്ടുകള്‍ കിട്ടി. ബിജെപി വോട്ടുകള്‍ ഇടതിന് മറിഞ്ഞെന്ന ആരോപണവും അദേഹം തള്ളിക്കളഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam