
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയൽ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ തകരാറിന് ഒടുവിൽ പരിഹാരം. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ഇ ഓഫീസ് സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തന സജ്ജമായത്. അത്യാവശ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ പോലും കഴിഞ്ഞ അഞ്ച് ദിവസമായി കഴിഞ്ഞിരുന്നില്ല. ഒരു ഫയൽ നമ്പറിട്ട് കൊടുക്കാനോ കോടതി വ്യവഹാരങ്ങൾ അടക്കം അടിയന്തര ഫയലുകളുടെ നമ്പറെടുക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍ ഓഫീസുകൾ. സാധാരണക്കാരായ നൂറ് കണക്കിനാളുകൾ വന്ന് മടങ്ങിയപ്പോൾ ഉദ്യോഗസഥരെല്ലാം വെറുതെ ഇരുന്നു. ഇതികം തന്നെ കാലാവധി നീട്ടിയ ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിനും ഉണ്ടായി അഞ്ച് ദിവസത്തെ മുടക്കം. ഫയലുകൾ കുമിഞ്ഞുകൂടി. ക്ഷേമ പെൻഷൻ വിതരണം അടക്കം അത്യാവശ്യ ഫയലുകളും സോഫ്റ്റ്‍വെയര്‍ കുരുക്കിൽപ്പെട്ടു. ഫണ്ട് റിലീസ് ചെയ്യാനുള്ള ഉത്തരവ് പോലും ഇറക്കാനായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത. നാഷണൽ ഇൻഫോമാറ്റിക് സെന്‍ററാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കൈകാര്യം ചെയ്യുന്നത്. ബാക്കപ്പ് ഡാറ്റയിലടക്കം ആശങ്ക പറഞ്ഞിരുന്നെങ്കിലും നിലവിൽ പ്രശ്നമൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ ഓഫീസുകളിൽ നിന്ന് കിട്ടുന്ന വിവരം. ഇത്രയധികം ദിവസം സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുന്നതും ഇതാദ്യമായാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam