
തിരുവനന്തപുരം: ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റി. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) ആയാണ് നിയമനം. ഇരുവരും ഒരേ സമയം ഡിഎംഒ ആയി ഓഫീസിൽ തുടർന്നത് നേരത്തെ വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ കസേരകളിയിൽ വീണ്ടും വൻ ട്വിസ്റ്റുകളാണ് ഉണ്ടായത്.
കഴിഞ്ഞ മാസം ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണൽ ഡയറക്ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.
അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. അവധിയിൽ ആയിരുന്ന ഡോക്ടർ ആശാദേവി ഡിഎംഒ ഓഫീസിൽ എത്തിയതോടെ ഒരു ഓഫീസിൽ രണ്ടു ഡിഎംഒ എന്നായി സ്ഥിതി. ഇത് നാണക്കേടായതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സർക്കാർ വീണ്ടും ഉത്തരവിറക്കി.
ഇതോടെയാണ് ഡോക്ടർ രാജേന്ദ്രനും സ്ഥലംമാറ്റപ്പെട്ട, കണ്ണൂർ ഡിഎംഒ ഡോക്ടർ പിയുഷ് നമ്പൂതിരിയും അഡീഷണൽ ഡയറക്ടർ ഡോക്ടർ ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു. പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകുകയായിരുന്നു. ഇപ്പോൾ പുതിയ ഉത്തരവ് പ്രകാരം ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആകും. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) സ്ഥാനത്തേക്കും എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam