ഐഎന്‍ടിയുസി നേതൃത്വ ക്യാംപില്‍ തട്ടിപ്പ് കേസ് പ്രതിയും; വിമര്‍ശനവുമായി കെപിസിസി അംഗം

By Web TeamFirst Published Dec 22, 2022, 7:40 PM IST
Highlights

കൊല്ലം ഇടമുളക്കൽ സഹകരണ ബാങ്കിൽ നിന്നും 23 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ  കൈപ്പള്ളി മാധവൻ കുട്ടിക്ക് എതിരെയാണ് പരാതി.

ഇടുക്കിയിലെ കുമളിയിൽ നടന്ന ഐ എൻ ടി യു സി നേതൃത്വ ക്യാമ്പില്‍ തട്ടിപ്പ് കേസിലെ പ്രതിയെ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി കെപിസിസി അംഗം. പണം തട്ടിയ കേസിൽ ഉൾപ്പെട്ട ആളെ പങ്കെടുപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് ഭരിക്കുന്ന  കൊല്ലം ഇടമുളക്കൽ സഹകരണ ബാങ്കിൽ നിന്നും 23 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ  കൈപ്പള്ളി മാധവൻ കുട്ടിക്ക് എതിരെയാണ് പരാതി. കെപിസിസി അംഗം സൈമൺ അലക്സാണ് കൈപ്പള്ളി മാധവൻ കുട്ടിയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പാര്‍ട്ടിയോട് അല്‍പമെങ്കിലും ആത്മാര്‍‌ത്ഥതയുള്ള നേതാക്കള്‍ ക്യാംപില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സൈമണ്‍ അലക്സ് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ഇയാളെ ഉള്‍പ്പെടുത്താതെ ക്യാംപ് നടത്തണമെന്നും ആര്‍ ചന്ദ്രശേഖരനും കെ സുധാകരനെയും അടക്കമുള്ള നേതാക്കളെ ടാഗ് ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പ് ആവശ്യപ്പെടുന്നു. ഇത്തരമൊരു തട്ടിപ്പില്‍ ഉള്‍പ്പെട്ടയാളെ ഉള്‍പ്പെടുത്തുന്നതിന് ഐഎന്‍ടിയുസിക്ക് എന്തെങ്കിലും വിഹിതമുണ്ടോയെന്ന ചോദ്യത്തോടെയാണ് സെമണ്‍ അലക്സിന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

എന്നാല്‍  കേസ് ഉള്ളത് കൊണ്ട് മാത്രം പ്രതിനിധിയെ ഒഴിവാക്കാൻ ആകില്ല എന്നാണ് ഐഎൻടിയുസി സംസ്ഥാന  പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ സംഭവത്തേക്കുറിച്ച് പറയുന്നത്. രണ്ടു ദിവസമായി കുമളിയിലെ ഹോളിഡേഹോമിൽ നടന്ന് വന്നിരുന്ന നേതൃത്വ ക്യാമ്പ് ഇന്നാണ് സമാപിച്ചത്.

സെപ്തംബര്‍ ആദ്യ വാരത്തില്‍ അടിമാലിയിൽ ലോഡിറക്കാന്‍ അമിതമായി കൂലിചോദിച്ചതിനെ എതിര്‍ത്ത വ്യാപാരിയുടെ കടയില്‍ കയറി ചുമട്ടുതൊഴിലാളികള്‍  ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഐഎന്‍ടിയുസി യൂണിയനില്‍ പെട്ട മൂന്നുപേര്‍ക്കെതിരെ കടയുടമ സിസിടിവി ദൃശ്യങ്ങളടക്കം ചേര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടിമാലി മിനിപ്പടിയ്ക്കു സമീപമുള്ള ജോയ്സ് എന്‍റര്‍പ്രൈസസെന്ന ഗ്ലാസ് കടയിലാണ് സംഭവമുണ്ടായത്.

കടയിൽ വന്ന 5 ഗ്ലാസുകൾ ഇറക്കി വെയ്ക്കുന്നതിനായി ഐഎൻടിയുസി യൂണിയൻ തൊഴിലാളികളെ കടയുടമ സമീപിച്ചു. ഇറക്കുന്നതിന് യൂണിയൻ തൊഴിലാളികൾ 5000 രൂപയാണ് ആവശ്യപ്പെട്ടത്. തുക കൂടുതലാണെന്ന് ഉടമ അറിയിച്ചതോടെ ഇവർ ഗ്ലാസ്സിറക്കാൻ തയ്യാറല്ലെന്നറിയിച്ച് മടങ്ങിപ്പോയി. ഗ്ലാസ് കൊണ്ടുവന്ന വാഹനം തിരികെ വിടുന്നതിനായി കടയിലെ ജീവനക്കാർ ഗ്ലാസ്സിറക്കി വെച്ചു. ഇതാണ് ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാക്കള്‍ക്കൂടിയായ ചുമട്ടുതൊഴിലാളികളെ പ്രകോപിപ്പിച്ചത്. 

click me!