
തിരുവനന്തപുരം: വിഴിഞ്ഞത്തെ ചൊല്ലി കണ്ണൂർ സിപിഎം ലോബിയിൽ ഭിന്ന സ്വരം. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പിണറായിയുടെ നിലപാടിനെ കണ്ണൂർ നേതൃത്വം ചോദ്യം ചെയ്യുന്നത്. ഇതിന് വിഴിഞ്ഞം ഒരു കാരണം മാത്രമാണ്. കണ്ണൂർ നേതാക്കൾക്ക് പിണറായിയെ ചോദ്യം ചെയ്യാൻ കെൽപ്പ് ഉണ്ടായിരിക്കുന്നു. ഇതാണ് സിപിഎമ്മിലെ രണ്ട് പതിറ്റാണ്ട് ശേഷമുള്ള മാറ്റം.
എംവി ഗോവിന്ദനും പിണറായിയും വിഴിഞ്ഞത്തെ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഇപി ജയരാജൻ എന്തിനാണ് അഭിമാന പദ്ധതിയെ വിവാദത്തിൽ ആക്കുന്നത് എന്ന മറുചോദ്യം ചോദിക്കുന്നു. എംവി ഗോവിന്ദൻ- പിണറായി ടീമിനൊപ്പം താനില്ലെന്ന് പറയാതെ പറയുകയാണ് ഇപി ജയരാജൻ. മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജയും പികെ ശ്രീമതിയും ആകട്ടെ കെകെ രാഗേഷിന്റെ നിലപാടിനെതിരെ എന്ന മട്ടിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റിയത് രാഗേഷ് ഒരു വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടി എങ്കിൽ അതിൽ ഒരു ദുരൂഹതയും ഇല്ല, രാഗേഷിന്റെ വാദം രാഗേഷ് തന്നെ തെളിയിക്കട്ടെ എന്ന് തുറന്നടിക്കുകയാണ് പികെ ശ്രീമതി.
ഫലത്തിൽ കണ്ണൂർ പാർട്ടിയിൽ പതിവില്ലാത്ത വിധം അഭിപ്രായ ഭിന്നത പ്രകടം. പിണറായി എന്ന വൻമരം വീണു തുടങ്ങുകയാണോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. ഭരണം ഇല്ലാതായതോടെ അച്ചടക്കത്തിന്റെ വാളുയർത്തി പേടിപ്പിക്കാനും പറ്റുന്നില്ല. ഭരണപക്ഷത്തിനെതിരെ സിപിഎമ്മിൽ ഒറ്റക്കെട്ടായ നിലപാടില്ല എന്ന് വ്യക്തമാക്കുന്നതാണ് നേതാക്കൾ പലതട്ടിൽ നിന്നും നൽകുന്ന പ്രതികരണങ്ങൾ. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് എംവി ജയരാജനും എംവി ഗോവിന്ദനും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞത് ഇതുമായി ചേർത്ത് വായിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam