
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തിന് കടുത്ത ക്ഷാമം.ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നു. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം.
കടുത്ത ചൂടിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നത് കുറഞ്ഞിരുന്നു. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൂടി വന്നതോടെ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു.
അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. വലിയ അയക്കൂറക്ക് കിലോഗ്രാമിന് അഞ്ഞൂറ് രൂപയില്‍ നിന്ന്
ആയിരത്തി ഇരുനൂറ് രൂപയായി.അഞ്ഞൂറില്‍ നിന്ന് ആവോലി വില എണ്ണൂറിലെത്തി. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് 200ഉം, 140ല്‍ നിന്ന് അയല വില 280ലുമെത്തി.
ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും മേല്‍പ്പോട്ടാണ്. സ്രാവിനും വിലകൂടി. മത്സ്യ പ്രിയര്‍ക്ക് മീന്‍കൂട്ടി ഊണു കുശാലാക്കാന്‍ കീശ കാലിയാവുന്ന അവസ്ഥയാണ്. കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.മീന്‍ വില കൂടിയതോടെ മാംസ വിപണിയില്‍ തിരക്കു കൂടിയിട്ടുണ്ട്.
വില കിലോഗ്രാമിന് പുതിയ വിലയും പഴയ വിലയും
അയക്കൂറ വലുത് (നെന്‍മീന്‍) 1200(500)
ആവോലി വലുത് -800(500)
മത്തി 200(120)
അയല 280(140)
നെയ്മീന്‍ 500(300)
സ്രാവ് 450(300)
മാന്ത ചെറുത് 200(120)
മാന്ത വലുത് 360(240)
ചൂര 200(120)
ചൂഡ 200(140)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam