പത്തനംതിട്ടയിൽ മന്ത്രി ഉയർത്തുന്നതിനിടെ പതാക കയറിൽ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

By Web TeamFirst Published Aug 15, 2022, 9:39 AM IST
Highlights

തിരിച്ചിറക്കിയ പതാക പൊലീസ് ഉദ്യോഗസ്ഥരാണ് വീണ്ടും ഉയ‍ർത്തിയത്

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിന്റെ സമാധാനം തല്ലിക്കെടുത്താൻ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടർന്ന് സ്വാതന്ത്ര്യദിന  പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി ഗാ‍‍ർഡ് ഓഫ് ഓണർ സ്വീകരിച്ചു. 

രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക രംഗത്തുൾപ്പെടെ അത്തരം ഒരു നിലപാട് സ്വീകരിച്ചാവണം മുന്നോട്ടു പോകേണ്ടത്. രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവുമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടമായ തദ്ദേശ സ്ഥാപനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡ‍റലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നം കൂടിയാണ് എന്ന് നാം മനസ്സിലാക്കണം. വർഗീയ സംഘർഷങ്ങളുടെയും ധ്രുവീകരണങ്ങളുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും പങ്കുവയ്ക്കുന്ന ഈ മൂല്യങ്ങളുടെ പിൻബലം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങൾ കെടുത്തുന്നതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: കിഫ്ബിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതക ഉയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. 

സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നതന്ന് - സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

click me!