
കണ്ണൂർ: കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു.
Also Read : ദുരന്തം നടന്നത് പ്രസവ വേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി; ദൃക്സാക്ഷികൾ പറയുന്നത്...
പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവർ കാറിൽ നിന്നും തീ പടരുന്നത് കണ്ട് കണ്ട് പാഞ്ഞെത്തി. എന്നാൽ കാറിന്റെ ഡോർ ലോക്കായി കൈകൾ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോർ ശ്രമപ്പെട്ട് തുറന്ന് നൽകിയത്. ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീർന്നിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുകാരി ശ്രീ പാർവ്വതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, മകൾ ഇളയമ്മ സജ്ന എന്നിവരെ രക്ഷിക്കാനായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam