മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന് വേണ്ടി വണ്ടിപ്പെരിയാർ സത്രത്തിന് സമീപം അരയേക്കർ സ്ഥലം 2019 ൽ ജില്ലാ കളക്ടർ അനുവദിച്ചിരുന്നു. സ്റ്റേഷൻ പണിയാൻ ഒന്നേകാൽ കോടി രൂപയും അനുവദിച്ചു.
ഇടുക്കി: മുല്ലപ്പെരിയാര്‍ (Mullaperiyar) സ്റ്റേഷന് വേണ്ടിയുള്ള കെട്ടിടംപണി തടഞ്ഞ് വനംവകുപ്പ് (Forest Department) . ഇടുക്കി സത്രത്തിന് സമീപമാണ് സംഭവം. വനഭൂമിയാക്കൻ ആദ്യഘട്ട നോട്ടിഫിക്കേഷൻ കഴിഞ്ഞ ഭാഗത്തായിരുന്നു പൊലീസ് സ്റ്റേഷൻ നിർമ്മിക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന് വേണ്ടി വണ്ടിപ്പെരിയാർ സത്രത്തിന് സമീപം അരയേക്കർ സ്ഥലം 2019 ൽ ജില്ലാ കളക്ടർ അനുവദിച്ചിരുന്നു. സ്റ്റേഷൻ പണിയാൻ ഒന്നേകാൽ കോടി രൂപയും അനുവദിച്ചു.
എന്നാൽ സ്ഥലം അനുവദിച്ചത് സത്രം റിസർവ് ഫോറസ്റ്റായി 2017 ൽ അദ്യഘട്ട നോട്ടിഫിക്കേഷൻ ഇറക്കിയ സ്ഥലത്താണ്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് ഇവിടുള്ള 167 ഹെക്ടർ സ്ഥലമാണ് വനഭൂമിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥലം അനുവദിച്ച് ഉത്തരവ് ഇറക്കിയപ്പോൾ വനം വകുപ്പ് എതിർപ്പ് അറിയിച്ച് കത്ത് നൽകി. തുടർന്ന് സെറ്റിൽമെന്‍റ് ഓഫീസറായ ഇടുക്കി ആർഡിഒയെ ഇരു വിഭാഗത്തെയും ഹിയറിംഗ് നടത്തി തീരുമാനം എടുക്കാൻ നിയോഗിച്ചു. തീരുമാനം വൈകിയതോടെ അനുദവിച്ച സ്ഥലത്ത് പണി തുടങ്ങാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പണികൾ തുടങ്ങിയപ്പോൾ വനം വകുപ്പ് എത്തി തടഞ്ഞു. ഇതേത്തുടർന്ന് വനഭൂമി സംബന്ധിച്ച രേഖകൾ പൊലീസ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞിട്ടും രേഖകൾ കൈമാറിയില്ല. തുടർന്ന് ഇന്നലെ പണികൾ നടത്താൻ മണ്ണുമാന്തി യന്ത്രവുമായി പൊലീസെത്തി. കോട്ടയം ഡിഎഫ്ഒ പണി നിർത്തി വയ്ക്കാൻ ഇടുക്കി എസ്പിയോട് അവശ്യപ്പെട്ടു. ഇതേത്തുടർന്ന് പണികൾ നിർത്തി വച്ചു. നോട്ടിഫിക്കേഷൻ നിലനിഷക്കുന്നതിനാൽ പണികൾ നടത്താനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. രണ്ടു വകുപ്പുകൾ തമ്മിൽ തർക്കം ഉണ്ടായതിനാൽ ഇത് പരിഹരിച്ച ശേഷമേ പണികൾ ആരംഭിക്കുകയുള്ളുവെന്ന് ഇടുക്കി എസ് പി ആർ കറുപ്പസ്വാമി പറഞ്ഞു.