
കൊച്ചി: താമസസ്ഥലം കണ്ടെയിന്‍മെന്‍റ് സോണായതിനാൽ കോടതിയിൽ ഹാജരാകാൻ അനുമതി ലഭിച്ചില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ. ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായില്ല. കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 13-ാം തീയതിയിലേക്ക് മാറ്റി. കേസിൽ ഇന്ന് പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനിരിക്കുകയായിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി നേരത്തെ തള്ളിയിരുന്നു. കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം. ജൂലൈ-1നു നേരിട്ട് ഹാജരാകാനുള്ള വിചാരണ കോടതി ഉത്തരവ് സ്റ്റെ ചെയ്യണം എന്ന ബിഷപ്പിന്റെ ആവശ്യവും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നതാണ്. ഇതിന് പിന്നാലെയാണ് കണ്ടെയ്ൻമെന്റ് സോണായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന ബിഷപ്പിന്റെ ന്യായീകരണം.
2018 സെപ്റ്റംബർ 21നാണു കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ നൽകിയ പരാതിയിൽ ബിഷപ് അറസ്റ്റിൽ ആകുന്നത്. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിലിറങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam