ഇ-മൊബിലിറ്റി പദ്ധതിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം, അടിമുടി ദൂരൂഹതയെന്ന് ചെന്നിത്തല

By Web TeamFirst Published Jul 1, 2020, 12:17 PM IST
Highlights

'ധനമന്ത്രി തോമസ് ഐസക്ക് എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. പദ്ധതിയുടെ മുഴുവൻ വിവരങ്ങളും ജനത്തെ അറിയിക്കണം'

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതി അടിമുടി ദൂരൂഹത നിറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് ധനമന്ത്രിയും ചീഫ്‌സെക്രട്ടറിയും അനുമതി നല്‍കിയത്. ധനമന്ത്രി തോമസ് ഐസക്ക് എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. പദ്ധതിയുടെ മുഴുവൻ വിവരങ്ങളും ജനത്തെ അറിയിക്കണം. കേരളത്തിലെ മന്ത്രിസഭ ഒന്നും അറിയേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഒരു പ്രധാന പദ്ധതിയുടെ തീരുമാനവും മന്ത്രിമാർ അറിയുന്നില്ല. 
പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഇന്ന് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം കൂടുതൽ മറുപടിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

"സെബിയുടെ ഉത്തരവ് മറച്ചു വച്ചു"; ഇ - മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രി കബളിപ്പിക്കുന്നെന്ന് ചെന്നിത്

ഇ-മൊബിലിറ്റി പദ്ധതിയിൽ കൺസൽട്ടൻസി കരാ‌ർ നൽകിയതിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്‍റെ ആരോപണം. ഇ-മൊബിലിറ്റി പദ്ധതി വഴി 4500 കോടി മുടക്കി 3000 ബസ്സുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിലാണ് അഴിമതി ആരോപണം. സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകയ്യെടുത്താണ് കരാർ എന്നുമാണ് ആക്ഷേപം. 

'സെബി വിലക്കുള്ളത് മറ്റൊരു കമ്പനിക്ക്'; ഇ- മൊബിലിറ്റി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് മറുപടിയുമായി മുഖ്യമന്ത്രി

ഇ-മൊബിലിറ്റി പദ്ധതിക്കായി സ്വിസ് കമ്പനിയുമായുള്ള സംയുക്തസംരംഭത്തെ എതിർത്തില്ലെന്നായിരുന്നു ധനമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം പൊളിക്കുന്ന രേഖകള്‍ പറത്ത് വന്നു. പദ്ധതിക്ക് വ്യക്തയില്ലെന്നും സംസ്ഥാനസർക്കാരിന് മുടക്കാൻ പണമില്ലെന്നും കാണിച്ച് ധനകാര്യഅഡീഷണൽ ചീഫ് സെക്രട്ടറി നല്‍കിയ ഉത്തരവാണ് പുറത്തു വന്നത്. 

ധനമന്ത്രിയുടെ അനുമതിയോടെയാണ് സംയുക്തസംരംഭത്തെ എതിർക്കുന്നതെന്ന് വിശദീകരിച്ചാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റിൽ കുറിപ്പ് പുറത്തിറക്കിയത്.  മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംയുക്തസംരംഭത്തെ ധനവകുപ്പ് എതിർത്തത്.

1. സംയുക്ത സംഭത്തിന്റെ കരടിലെ പല കാര്യങ്ങളിലും വ്യക്തതയില്ല 
2. ഒരു ബസിന് ഒന്നര കോടി രൂപ നിരക്കിൽ 3000 ബസ് വാങ്ങാനുള്ള സാമ്പത്തികശേഷി സംസ്ഥാനസർക്കാരിനില്ല. 
3. സംസ്ഥാനസർക്കാരിന്റെ ബാധ്യത എത്രയാണെന്ന് അറിയാതെ പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയില്ല. 

പിന്നീട് മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിൽ പദ്ധതിക്കുള്ള കൺസൽറ്റൻറായി  പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ നിയമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. 

 

click me!