ആലുവ റെയിൽവേ സ്റ്റേഷനിൽ പുൽപ്പായയിൽ ഒളിപ്പിച്ച നിലയിൽ 17 കിലോ കഞ്ചാവ് കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊച്ചി: പുൽപ്പായ കെട്ടിൽ അറകൾ ഉണ്ടാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ആലുവ റെയിൽവെ സ്റ്റേഷനിലാണ് 17 കിലോ കഞ്ചാവ് കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നാണ്, വിൽപനയ്ക്കായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഉടമയില്ലാത്ത രീതിയിൽ റെയിൽവെ പ്ലാറ്റ്ഫോമിൽ പുൽപ്പായ കെട്ട് കണ്ടതോടെ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറകളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടത്തിയത്. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്‍റെ നിഗമനമെന്ന് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പക്റ്റർ ജോമോൻ പറഞ്ഞു. എക്സൈസും റെയിൽവെ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്താൻ ശ്രമം, അറസ്റ്റ്

അതിനിടെ കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 6.09 കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. കുളത്തൂപ്പുഴ അൻപത് ഏക്കർ സ്വദേശികളായ റിഥിൻ , അൻസിൽ എന്നിവരെ അറസ്റ്റ് ചെയ്തു.

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎൽ 15 എ 2011 നമ്പർ കെഎസ്ആർടിസി ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ എവേഴ്‌സ്സൻ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ നഹാസ്, ബിജോയ്‌ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.