
തിരുവനന്തപുരം: കൊവിഡ് 19 ലോക്ഡൗണ്‍ മൂലം കേരളത്തില്‍ കുടുങ്ങിപ്പോയ 112 ഫ്രഞ്ച് വിനോദസഞ്ചാരികളെ നാട്ടിലേയ്ക്ക് തിരികെ അയച്ചു. സഞ്ചാരികളെ തിരിച്ചുകൊണ്ടു പോകുന്നതിനു വേണ്ടി ഫ്രഞ്ച് എംബസി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണ നല്‍കുകയും അവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ടൂറിസ്റ്റുകളില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. അവരില്‍ ഭൂരിഭാഗം പേരും 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരും അല്ലാത്തവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയവരും ആണ്. വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് വേണ്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്ത ടൂറിസം വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ 232 പൗരന്മാരെ തിരികെ സ്വന്തം നാടുകളിലേക്ക് മടക്കിയിരുന്നു. ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ എത്തിവരാണ് കൂടുതല്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെ ടൂറിസം വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌കുകള്‍ മുഖേന തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മ്മന്‍ എംബസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് യൂറോപ്പിലേക്ക് ഇവരെ യാത്രയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam