
കണ്ണൂർ: ഇരിട്ടിയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. ചെടിക്കുളം സ്വദേശി ജോബിനാണ് വട്ട്യാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. സുഹൃത്തുക്കളായ കെ കെ സക്കറിയ, പി കെ സാജിർ, എ കെ സജീർ എന്നിവരാണ് പിടിയിലായത്.
സെപ്തംബർ അഞ്ചിനാണ് സംഭവം. സുഹൃത്തുക്കളായ സക്കറിയ, സാജിർ, സജീർ എന്നിവർക്കൊപ്പമാണ് ജോബിൻ വട്ട്യാറ പുഴയിൽ കുളിക്കാനായി പോയത്. മൂവരും കുളിക്കുന്നതിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെടുന്നത്. ഇതോടെ സുഹൃത്തുക്കൾ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ജോബിനെ രക്ഷിക്കാൻ ശ്രമിക്കുകയോ അപകടത്തെക്കുറിച്ച് മറ്റാരോടും പറയുകയോ ചെയ്തില്ല. ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയ ജോബിൻ രാത്രി വൈകിയും തിരിച്ചെത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി.
പുഴക്കരയിൽ ജോബിന്റെ വസ്ത്രങ്ങൾ അഴിച്ചുവെച്ച നിലയിൽ കണ്ടെത്തി. ഒഴുക്കിൽപ്പെട്ടതാകാമെന്ന സംശയം തോന്നിയതിനാൽ പിറ്റേന്ന് രാവിലെ തെരച്ചിൽ തുടങ്ങി. സെപ്തംബർ ഏഴിനാണ് സമീപത്തെ കടവിൽ നിന്നും ജോബിന്റെ മൃതദേഹം കിട്ടുന്നത്. മരണത്തിൽ സംശയം ഉണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam