ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണിലെ മത്സരം ഡിസംബര്‍ 30-ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. നിലവിൽ 90 പോയിന്റുമായി വീയപുരം ചുണ്ടൻ ഒന്നാമതാണ്, 77 പോയിന്റുമായി മുൻ ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടൻ രണ്ടാമതാണ്

കൊച്ചി: ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മറൈന്‍ ഡ്രൈവിലെ മത്സരം ഡിസംബര്‍ 30 ന് നടക്കും. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമാണിത്. നിലവിൽ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന്‍ 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് ചാമ്പ്യന്മാരായത്. 66 പോയിന്റ് വീതം നേടി നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടനും പുന്നമട ബോട്ട് ക്ലൂബ് തുഴയുന്ന നടുഭാഗം ചുണ്ടനുമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

നടുവിലേപറമ്പന്‍(ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) നാല്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ആറ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) ഏഴ്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എട്ട് എന്നിങ്ങനെയാണ് ബാക്കി പോയിന്റ് നില. ഒക്ടോബര്‍ 17നായിരുന്നു മറൈന്‍ ഡ്രൈവിലെ മത്സരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഡിസംബര്‍ 30 ന് നടക്കുന്ന മത്സരങ്ങള്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

എറണാകുളം എംഎല്‍എ ടി ജെ വിനോദ്, ജില്ലാകളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംഘാടക സമിതി യോഗം ചേരും. ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന സിബിഎല്‍ മത്സരം നഗരത്തിലെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുമെന്ന് സംഘാടകര്‍ പറയുന്നു. ഫൈനല്‍ മത്സരങ്ങള്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് നടക്കുന്നത്. അഞ്ചാം സീസണിലെ ജേതാവിനുള്ള ചാമ്പ്യന്‍ഷിപ്പും അന്ന് സമ്മാനിക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.