
ആലപ്പുഴ : ഗൂഗിൾ പേ വഴിയുള്ള 300 രൂപയുടെ ഇടപാടിന്‍റെ പേരില്‍ അമ്പലപ്പുഴയിലെ അരിപ്പത്തിരി കച്ചവടക്കാരന്‍ ഇസ്മായിലിന്‍റെ
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ഫെഡറൽ ബാങ്ക് പിൻവലിച്ചപ്പോൾ ഇസ്മയിൽ നന്ദി പറയുന്നത് മാധ്യമങ്ങളോടാണ്. ആറ് മാസത്തോളം തിരിഞ്ഞു നോക്കാതിരുന്ന ബാങ്ക് അധികൃതർ, മാധ്യമ വാർത്തകളെ തുടർന്ന് സംഭവം വിവാദമായപ്പോഴാണ് നടപടിയെടുക്കാൻ നിർബഡിതമായതെന്ന് ഇസ്മായിൽ പറയുന്നു.
ബാങ്ക് മാനേജർ വിളിച്ചിട്ട് റീജ്യണൽ മാനേജരെ കാണണം എന്നും അദ്ദേഹത്തിന് എന്നെ പരിചയപ്പെടണം എന്നും പറഞ്ഞു. എന്റെ ജോലി, കുടുംബം എന്നിങ്ങനെയുള്ള വിശദമായ കാര്യങ്ങൾ അന്വേഷിച്ചു. അകൗണ്ട് ശരിയാക്കി തരാം എന്നും പറഞ്ഞു. അവിടെ നിന്ന് വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞ് മാനേജർ അകൗണ്ട് ശരിയാക്കി എന്ന് പറഞ്ഞ് വിളിച്ചു പറഞ്ഞു. മാധ്യമങ്ങൾ നൽകിയ വാർത്തയെ തുടർന്നാണ് ഇത് സാധ്യമായതെന്നും ഇസ്മായിൽ പറഞ്ഞു.
വാർത്തകൾ വന്നതിന് പിന്നാലെ ബാങ്ക് അധികൃതർ ഗുജറാത്തിലെ ഹാർദർ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് സംസാരിച്ചു, ഇസ്മായിലിന്റെ നിസഹായാവസ്ഥ ബോധ്യപ്പെടുത്തി. എന്നാൽ കേസിനാധാരമായ 300 രൂപ പിടിച്ചുവെക്കണം എന്നാണ പറയുന്നത്. കേസുമായി ബന്ധപ്പെട്ട
നിയമനടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ കേസിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് ഇസ്മായിൽ പറഞ്ഞു. ഇക്കാരണത്താൽ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വീടുപണിയുമായി ഇനി മുന്നോട്ട് പോകാമെന്നും മാധ്യമങ്ങൾക്ക് നന്ദിയെന്നും പറയുന്നു ഇസ്മായിൽ. ഒരു യുവതി ഗുഗിൾ പേ വഴി അയച്ച 300 രൂപയുടെ പേരിലായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്.
Read More : അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവം; ഫെഡറൽ ബാങ്ക് പിൻവലിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam