
ആലപ്പുഴ: വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിപാടിയിൽ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍റെ പേരും ചിത്രവും. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരന്‍റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരന്‍റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് ജി സുധാകരനെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് ഇറക്കുന്നത്. അതൃപ്തി തുടരുന്ന ജി സുധാകരനെ നേരത്തെ സിപിഎം നേതാക്കള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽ നിന്നും സുധാകരൻ വിട്ടുനിൽക്കുകയായിരുന്നു.
വിഎസ് സ്മാരക കേരള പുരസ്കാര സമര്‍പ്പണ ചടങ്ങിൽ നിന്നാണ് സുധാകരൻ വിട്ടുനിന്നിരുന്നത്. പൊതുമരാമത്ത് വകുപ്പാണ് ജി സുധാകരന്ഞറെ പേരും ചിത്രവും അടക്കം ഉള്‍പ്പെടുത്തി നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരൻ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു അനുനയ നീക്കം സിപിഎം ശക്തമാക്കിയത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ പരിപാടിയിൽ ജി സുധാകരന്‍റെ ചിത്രവും പേരും വരുന്നത്. തെരഞ്ഞെടുപ്പിനുശേഷമുള്ള ഒരു സര്‍ക്കാര്‍ പരിപാടികളിലേക്കും സുധാകരന് ക്ഷണമുണ്ടാകാതിരുന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചെലവഴിച്ച് നിര്‍മിച്ചാണ് നാലുചിറ പാലം. ജി സുധാകരനെ അനുനയിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.