
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം മേൽ വാഴവീടെന്ന സ്ഥലത്ത് ഗ്യാസ് ഏജൻസി ജീവനക്കാരെന കെട്ടിയിട്ട് മദ്ദിച്ചതായി പരാതി. പ്രദേശത്ത് പാചക വാതകം കരിഞ്ചന്തയിൽ വില്‍പന നടത്തുന്നവരാണ് മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരിക്കും മർദ്ദനമേറ്റു. സംഭവത്തിൽ കുമളി പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അച്ഛനെയും മകനെയുമാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. വെള്ളാരംകുന്നിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരായ തങ്കമണി സ്വദേശി ജിസ്മോൻ സണ്ണിയെയാണ് തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന കുമളി പത്തുമുറി സ്വദേശി പ്രതീക്ഷയെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഗ്യാസ് കണക്ഷൻ്റെ മസ്റ്ററിംഗിനും വിതരണത്തിനുമായാണ് ഇവർ മേൽവാഴവീട്ടിലെത്തിയത്. ഇവിടെ പാചക വാതകം കരിഞ്ചന്തയിൽ വിൽക്കുന്നവരാണ് അശോകനും മകൻ പാൽപാണ്ടിയും ഉൾപ്പെട്ട സംഘം. തങ്ങളുടെ സ്ഥലത്ത് കുറഞ്ഞ വിലക്ക് ഗ്യാസ് വിൽക്കാൻ പാടില്ലെന്ന് പറഞ്ഞ് ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഇതിനിടെയാണ് ഇരുവർക്കും മർദ്ദനമേറ്റത്.
ഏജൻസിയുടമ അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. മർദ്ദനമേറ്റവരുടെ മൊഴിയിൽ അഞ്ചു പേർക്കെതിരെ കേസെടുത്ത പൊലീസ് അശോകനെയും മകൻ പാൽപാണ്ടിയെയും വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മർദ്ദനത്തിൽ പരിക്കേറ്റ ജിസ്മോനും പ്രതീക്ഷയും ആശുപത്രിയിൽ ചികിത്സയിലാണ്.