'പാന്‍റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കരുത്'; മുനീര്‍ വളരെ പ്രോഗ്രസീവായി ചിന്തിക്കുന്നയാളെന്ന് വി ഡി സതീശന്‍

Published : Aug 02, 2022, 07:20 PM IST
'പാന്‍റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കരുത്'; മുനീര്‍ വളരെ പ്രോഗ്രസീവായി ചിന്തിക്കുന്നയാളെന്ന് വി ഡി സതീശന്‍

Synopsis

യുണിഫോമിന്റെ പേരില്‍ ഒരു വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. യൂണിഫോം ഒരു പാറ്റേണാണ്.  പാന്റും ഷര്‍ട്ടും ഇടണമെന്ന് അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്. ജന്‍ഡര്‍  ജസ്റ്റീസിനകത്ത് അടിച്ചേല്‍പ്പിച്ചാല്‍ അത് എങ്ങനെ ജന്‍ഡര്‍ ജസ്റ്റീസ് ആകുന്നത്

തിരുവനന്തപുരം: അതിതീവ്ര മഴയുടെയും മണ്ണിടിച്ചിലിന്‍റെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്രവര്‍ത്തകർ സന്നദ്ധപ്രവര്‍ത്തകരായി രംഗത്തെത്തി ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തനത്തില്‍ ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.

എല്ലാ സ്ഥലങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ദുരിതാശ്വാസ പ്രവര്‍ത്തകരുമായും  യുഡിഎഫ് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധുവിന്റെ കൊലപാതക കേസ് പൂര്‍ണ്ണമായും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആദ്യം രണ്ട് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു. അവര്‍ക്ക് യാതൊരു സൗകര്യവും  കൊടുക്കാത്തതുകൊണ്ട് അവര്‍ നിര്‍ത്തിപ്പോയി. പിന്നെ ഒരാളെ പ്രോസിക്യൂട്ടറായി നിയമിച്ചു. വ്യാപകമായ സാക്ഷികളുടെ കൂറുമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനുശേഷം  പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മതന്നെ പരാതിപ്പെട്ടു.

'ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തുന്നതും സിപിഎം പദ്ധതി'; പ്രതിരോധിക്കുമെന്ന് ലീഗ്

ഇപ്പോള്‍ നാലാമത്തെ പ്രോസിക്യൂട്ടറാണ് നിലവിലുള്ളത്. ഇപ്പോഴും വ്യാപകായി സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരിക്കുകയാണ്. 19 സാക്ഷികളെ വിസ്തരിച്ചതില്‍ ഒമ്പതോളം സാക്ഷികള്‍ കൂറുമാറി. വലിയ സമ്മര്‍ദ്ദമാണ് സാക്ഷികളില്‍ ഉണ്ടായിരിക്കുന്നത്. ആ പാവപ്പെട്ട കുടുംബത്തിന് നീതി നടപ്പാക്കാനുള്ള ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരും പൊലീസും സിപിഎം. ബന്ധമുള്ള പ്രതികളായിട്ടുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. വാളയാര്‍ കേസിലെ രണ്ട് പെണ്‍കുട്ടികളുടെ ക്രൂരമായ അനുഭവമാണ് മനസ്സില്‍ ഓര്‍മ്മയുള്ളത്. അവരുടെ കേസിലുണ്ടായ ദുരന്തം തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് ഭയപ്പെടുകയാണ്.

കേരളത്തിന് മുഴുവന്‍ അപമാനമായ ഈ കേസില്‍ സാക്ഷികളെ കൂറുമാറ്റുന്നതിനും മധുവിന്റെ അമ്മ ഉള്‍പ്പെടെയുള്ള ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.  ഇതില്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ശ്രീറാം വെങ്കിട്ടരാമന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത വൈകിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നിയമപരമായും സാങ്കേതികപരമായുമുള്ള പ്രശ്‌നമാണിത്. അനൗചിത്യമായ ഒരു നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

പ്രതിഷേധം ഉയര്‍ന്ന് ഇത്രയും ദിവസങ്ങള്‍ സര്‍ക്കാര്‍ കാത്തുനില്‍ക്കേണ്ടയായിരുന്നു. വൈകിയാണെങ്കിലും എടുത്ത തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.  സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപങ്ങള്‍ ഉണ്ടാകുന്നതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് ഗ്യാരന്‍റി വേണം. ജില്ലാ ബാങ്ക് പിരിച്ചുവിട്ട് കേരള ബാങ്ക് രൂപീകരിച്ചതാണ് ഇതിന്റെ ഒരു പ്രധാനപ്പെട്ട കാരണം. എന്തു പ്രതിസന്ധി ഉണ്ടായാലും ജില്ലാ ബാങ്കുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്നു. കാരണം അത്രമാത്രം ഫണ്ട് ജില്ലാ സഹകരണ ബാങ്കുകളില്‍ ഉണ്ടായിരുന്നു.

ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാനത്തെ പ്രൈമറി ബാങ്കുകളിലെയും രണ്ടു ലക്ഷം കോടിയോളം വരുന്ന തുക ഇന്ന് നേരിട്ട് നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ റിസര്‍വ് ബാങ്കിന്റെ കക്ഷത്ത് കൊണ്ട് തലവച്ചുകൊടുത്തിരിക്കുന്ന സ്ഥിതിയാണ് കേരള ബാങ്ക് രൂപികരണത്തിലൂടെ ഉണ്ടായിട്ടുള്ളത്. കേരള ബാങ്ക് രൂപീകരണം കൊണ്ട് സംസ്ഥാനത്തുണ്ടായ ആദ്യത്തെ ദുരന്തം കൂടിയാണിത്. ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അത് പരിഹരിക്കുവാന്‍ സംസ്ഥാനത്തിനോ മേല്‍ ബാങ്കുകള്‍ക്കോ കഴിയുന്നില്ല. ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടായിരുന്നെങ്കില്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കുവാന്‍ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു.

ഇപ്പോള്‍ കേരള ബാങ്കിനു പോലും ഈ വിഷയത്തെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അടിയന്തരമായി നിക്ഷേപകര്‍ക്ക് ഗ്യാരന്റി നല്‍കുന്ന കാര്യത്തിലേയ്ക്ക് സര്‍ക്കാര്‍ കടക്കണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേയ്ക്ക് ഇക്കാര്യപെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള ഗ്യാരന്റി ഡിപ്പോസിസ്റ്റ് സ്‌കീമില്‍ രണ്ട് അപാകതകള്‍ ഉണ്ട്.  ഫലത്തില്‍ ഡെപ്പോസിസ്റ്റ് ഗ്യാരന്റി സ്‌കീമെന്ന് പറയുന്നത് ഒരു ഇഫക്ടീവ് ആയിട്ടുള്ള സ്‌കീമല്ല. ഈ രണ്ട് അപാകതകളും പരിഹരിച്ചുകൊണ്ട്, രണ്ടുലക്ഷം രൂപ എന്നുള്ള പരിധി മാറ്റണം. ലിക്യുഡേഷന്‍ സ്‌കീം മാറ്റണം. ഇതിനായി  ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാലും പിന്തുണയ്ക്കും.  

ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല,അത് തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് ഉദ്ദേശിച്ചത്-എംകെ മുനീർ

സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടിയാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ഞങ്ങള്‍ ഇത് രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നില്ല. കാരണം അത് സഹകരണ ബാങ്കുകളെ ഗൗരവകരമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ്. കേരളത്തിലെ 5 ശതമാനത്തില്‍ താഴെയുള്ള ബാങ്കുകള്‍ മാത്രമാണ് കുഴപ്പത്തില്‍ പെട്ടിട്ടുള്ളത്. ബാക്കിയുള്ള  മഹാഭൂരിപക്ഷം വരുന്ന ബാങ്കുളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.  കൃത്യതയോടെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 60 ശതമാനം ബാങ്കുകളും കോണ്‍ഗ്രസ് ഭരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതു ബാങ്കും കൃതൃമം കാട്ടി പിടിച്ചെടുക്കുകയാണ് സിപിഎം ചെയ്യുന്നത്.

സഹകരണ മേഖലയില്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ല.  അഴിമതി കാണിച്ച വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുകയാണ്. ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം പറയുന്നില്ല. സ്വപ്ന സുരേഷ് വിശ്വസിക്കാന്‍ കൊള്ളാത്ത ആള് ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ സ്വപ്ന സുരേഷാണ് മാധ്യമം ദിനപത്രം ഗള്‍ഫില്‍ അടച്ചുപൂട്ടാന്‍വേണ്ടി ജലീല്‍ കത്ത് എഴുതി എന്നു പറയുന്നത്. അത് സത്യമായല്ലോ. സ്വപ്ന സുരേഷിനെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. ഇതിനൊക്കെ മുഖ്യമന്ത്രിക്ക് നേരിട്ട് ഉത്തരം പറയാന്‍ വയ്യെങ്കില്‍ ഫേസ്ബുക്കിലെങ്കിലും മറുപടി കൊടുക്കണ്ടേ. നിയമസഭയിലും മറുപടിയില്ല. കെ റെയിലിനെ സംബന്ധിച്ച്   ചോദിച്ചു, മറുപടിയില്ല. സ്വര്‍ണ്ണക്കടത്ത് കേസ് സംബന്ധിച്ച് നിരവധിയായ ചോദ്യം ചോദിച്ചു, മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.

യുണിഫോമിന്റെ പേരില്‍ ഒരു വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. യൂണിഫോം ഒരു പാറ്റേണാണ്.  പാന്റും ഷര്‍ട്ടും ഇടണമെന്ന് അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്. ജന്‍ഡര്‍  ജസ്റ്റീസിനകത്ത് അടിച്ചേല്‍പ്പിച്ചാല്‍ അത് എങ്ങനെ ജന്‍ഡര്‍ ജസ്റ്റീസ് ആകുന്നത്. അവരവര്‍ക്ക് കണ്‍ഫര്‍ട്ടബിളായത് ധരിക്കാം. അതല്ലേ ഫ്രീഡം. ഇത്തരം കാര്യങ്ങളില്‍ ഡോ. മുനീര്‍ വളരെ പ്രോഗ്രസീവായാണ് ചിന്തിക്കുന്നത്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ് ട്രാന്‍സ് ജെന്‍ഡര്‍ പോളിസി ഇന്ത്യയിലാധ്യമായി കൊണ്ടുവന്നത്. അത് വളരെ വിപ്ലവകരമായ ഒരു മാറ്റമായിരുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വേനൽചൂട് കടുക്കുന്നു, മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു; മരപ്പണിക്കിടെ വയറിൽ പൊള്ളലേറ്റു
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെയാണ്; എല്ലാവർക്കും ആന്‍റിവെനം നൽകാൻ കഴിയുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ