രാജ്യത്ത് കൊവിഡ് ജനിതകമാറ്റം പഠിക്കാൻ പദ്ധതി, വാക്സിൻ ഡ്രൈ റണ്ണിനും തുടക്കം

By Web TeamFirst Published Dec 28, 2020, 12:46 PM IST
Highlights

സംസ്ഥാനങ്ങൾക്ക്  സാമ്പിളുകൾ പരിശോധനക്ക് അയ്ക്കാനുള്ള ലാബുകളും നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ സാമ്പിളുകൾ പരിശോധനക്ക് അയക്കേണ്ടത് ദില്ലി ഐജിഐബി ലാബിലേക്കാണ്. 

ദില്ലി: രാജ്യത്ത് കൊറോണ വൈറസിൻ്റെ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിശോധന നടത്താനായി രാജ്യത്തെ പത്ത് ലാബുകളുടെ കൺസോർഷ്യത്തിന് കേന്ദ്രം രൂപം നൽകി. വൈറസിന്റെ ജനിതക മാറ്റം അടക്കം നീരീക്ഷിക്കുകയാണ് ലക്ഷ്യം. 

സംസ്ഥാനങ്ങൾക്ക്  സാമ്പിളുകൾ പരിശോധനക്ക് അയ്ക്കാനുള്ള ലാബുകളും നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ സാമ്പിളുകൾ പരിശോധനക്ക് അയക്കേണ്ടത് ദില്ലി ഐജിഐബി ലാബിലേക്കാണ്. 

ഇതിനിടെ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന് തുടക്കമായി. പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിന്റെ ഉപയോഗത്തിന് പുതുവർഷത്തിന് മുൻപ് കേന്ദ്രം അനുമതി നൽകിയേക്കും

ലോകാരോഗ്യ സംഘടനയുടെയും യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് നാല് സംസ്ഥാനങ്ങളിൽ  ഡ്രൈ റൺ നടക്കുന്നത്. വാക്സിൻ കുത്തിവെയ്പ്പിനായി പുറത്തിറക്കിയ മാർഗ രേഖയിൽ പോരായ്മകളുണ്ടോയെന്ന് പരിശോധിക്കുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. 

നാല് സംസ്ഥാനങ്ങളിലെ രണ്ട് ജില്ലകളിലായി അഞ്ച് ഇടങ്ങളിലാണ് ഡ്രൈ റൺ പുരോഗമിക്കുന്നത്. ഒരു കുത്തിവെയ്പ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാരാണ് ഡ്രൈ റണിന്റെ ഭാഗമാകുന്നത്. നഴ്സ്, ഫാർമസിസ്റ്റ്, പോലീസ്ഗാർഡ്, ആശാ വർക്കർ, ഡാറ്റാ മാ്നേജർമാർ എന്നിവരാണ് ഭാഗമാകുക. വാക്‌സിൻ നൽകുന്നതിനും തുടർ നടപടികൾക്കുമായി ഇവർക്ക് നേരത്തെ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. 

ഇന്നും നാളെയുമായി രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് ഡ്രൈ റണിന്റെ സമയം. യഥാർത്ഥ വാക്സിന് കുത്തിവെയ്പ്പിക്കുന്നത് ഒഴികെ വാക്സിൻ ശേഖരണം, വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവയുടെ ഫലപ്രാപ്തി വിലയിരുത്തും. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ അംഗീകാരത്തിനായി 
കമ്പനി സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമെന്ന് വിദ്ഗധ സമിതി വിലയിരുത്തിയെന്നാണ് സൂചന. 

click me!