
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിലും അതിന് പിന്നിലെ കള്ളപ്പണ ഇടപാടിലും വൻ സ്രാവുകളുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് അപ്പുറത്തേക്ക് ഉള്ളവരുടെ ബന്ധം തെളിയിക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ല. ഡോളർ കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്പീക്കർ ശ്രീരാമകൃഷ്ണൻ മാത്രമാണ് കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ നിലവിൽ ശേഷിക്കുന്നത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് പിടികൂടിയതിന് പിന്നാലെ എൻഫോഴ്സമെന്‍റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവർത്തിച്ച് വ്യക്തമാക്കിയതാണ് സ്വർണ്ണക്കടത്തിലെ വൻ സ്രാവുകളുടെ ബന്ധം. കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്ക് കൂടി അറിവുണ്ടായിരുന്നുവെന്ന് എൻഫോഴ്സെമെന്‍റ് സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നു. അന്വേഷണ ഏജൻസികളുടെ ചുവട് പിടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ അടക്കമുള്ള ഇക്കാര്യം ആവർത്തിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതൊഴിച്ചാൽ വലയിലായതെല്ലാം പരൽ മീനുകൾ മാത്രമാണ്. വിവിധ കോടതികളിൽ പ്രതികളുടെ ജാമ്യഹർജി പരിഗണിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് പ്രതികൾക്ക് വൻ സ്വാധീനമെന്ന് ആവർത്തിച്ച എൻഐഎ കുറ്റപത്രത്തിൽ ഇതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.
മന്ത്രി കെടി ജലീൽ, മുതൽ ദാവൂദ് ഇബ്രാഹിമിന്‍റെ പേര് വരെ അന്വഷണ ഏജൻസികൾ കോടതിയിൽ പറഞ്ഞെങ്കിലും ഇവരാരും പ്രതിയായതുമില്ല. ഖുറാൻ കടത്ത്, റംസാൻ കിറ്റ്, ഈന്തപ്പഴം കേസുകളിൽ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തെങ്കിലും പ്രതിയാക്കാൻ തെളിവ് ലഭിച്ചില്ല. ഇതോടെ അന്വേഷണം നിലയ്ക്കുകയും മന്ത്രി വലയ്ക്ക് പുറത്താകുകയും ചെയ്തു. ഇനിയുള്ളത് ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമൃഷ്ണനെതിരെയുള്ള അന്വേഷണമാണ്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തെളിവ് ശേഖരണത്തിന്‍റെ ഭാഗമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കസ്റ്റംസ് നിയമപ്രകാരം നോട്ടീസ് നൽകി താമസിയാതെ സ്പീക്കറുടെ മൊഴിയെടുക്കുമെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam