
ചെന്നൈ: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസ് പുതിയ വഴിത്തിരിവിലെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ച മൂന്ന് പേരാണ് കസ്റ്റഡിയിലായത്. ട്രിച്ചിയിൽ നിന്നുളള ഏജന്റുമാരാണ് ഇവർ.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്നു പേരെയും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണ്ണം വിൽക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാർ ബന്ധപ്പെട്ടു എന്നാണ് അന്വേഷണസംഘം എത്തിയിരിക്കുന്ന നിഗമനം. ദിവസങ്ങൾക്ക് മുമ്പ് തന്നെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വർണ്ണക്കടകളിലെത്തി എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം, ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തി മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി സ്വർണ്ണം തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ എത്തിച്ച് വിൽപന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. ഇന്നലെ പിടികൂടിയ മൂന്നുപേരെയും ചെന്നെെയിലെത്തിച്ചെന്നാണ് വിവരം. ഇവരെ ചെന്നെയിൽ വച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ സംസ്ഥാനങ്ങളിലുള്ളവരുടെയും വിസ സ്റ്റാമ്പിംഗും മറ്റും തിരുവനന്തപുരത്തൊക്കെ നടത്തിയിരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇവിടങ്ങളിലേക്കും നീളുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam