റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിനെതിരായ നടപടി ഇന്നുതന്നെ ഉണ്ടായേക്കും.
തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരായി ഉണ്ടായ അന്വേഷണത്തിന്റെ റിപ്പോർട്ട് ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിനെതിരായ നടപടി ഇന്നുതന്നെ ഉണ്ടായേക്കും. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം.
സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിൻറെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന സമ്മർദ്ദവും പ്രതിപക്ഷപ്രതിഷേധങ്ങളും കൂടി കണക്കിലെടുത്ത് വേഗത്തിൽ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടരിയോട് ആവശ്യപ്പെടുകയായിരുന്നു.