സ്വർണ്ണക്കടത്ത് കേസ്; മത​ഗ്രന്ഥങ്ങൾ വന്നതിലും കസ്റ്റംസ് അന്വേഷണം തുടങ്ങി

By Web TeamFirst Published Aug 29, 2020, 1:09 PM IST
Highlights

കഴി‌ഞ്ഞ മാർച്ച് നാലിനാണ് യുഎഇ കോൺസൽ ജനറലിന്‍റെ  പേരിൽ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ എത്തിയത്. 4478 കിലോയെന്നാണ് വേ ബില്ലിൽ ഉളളത്. 250 പാക്കറ്റുകളാക്കിയാണ് ഖുറാൻ അയച്ചതെന്നും വ്യക്തമായി. 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ  വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്.

കഴി‌ഞ്ഞ മാർച്ച് നാലിനാണ് യുഎഇ കോൺസൽ ജനറലിന്‍റെ  പേരിൽ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ എത്തിയത്. 4478 കിലോയെന്നാണ് വേ ബില്ലിൽ ഉളളത്. 250 പാക്കറ്റുകളാക്കിയാണ് ഖുറാൻ അയച്ചതെന്നും വ്യക്തമായി. ഈ ബില്ല് പരിശോധിച്ചശേഷമാണ് കസ്റ്റംസ് ഒരു ഖുറാന്‍റെ തൂക്കം അളന്നത്. പരിശോധനയിൽ  576 ഗ്രാമാണ് ഒരെണ്ണത്തിന്‍റെ തൂക്കമെന്നും തിരിച്ചറിഞ്ഞു.  

ബാഗേജിന്‍റെ ഭാരവും പാക്കറ്റിലെ എണ്ണവും അനുസരിച്ച് ഒരു പാക്കറ്റ് 17 കിലോ 900 ഗ്രാം ഉണ്ടാകണം. ഇത് പ്രകാരം ഒരു പാക്കറ്റിൽ 31 മതഗ്രന്ഥങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്നും കസ്റ്റംസ് കണക്കുകൂട്ടുന്നു. അങ്ങനെയെങ്കിൽ 7750 മതഗ്രന്ധങ്ങളാണ് നയതന്ത്ര ബാഗിലൂടെ എത്തിയത്. എത്തിയ 250 പാക്കറ്റുകളിൽ 32 എണ്ണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്ർറെ കീഴിലുളള  സി ആപ്ടിന്‍റെ ഓഫീസിൽ എത്തിച്ചെന്നാണ് വിവരം. ഇത് പരിശോധിക്കുന്നതിന് പുറമേ ബാക്കി പാക്കറ്റുകൾ കണ്ടെത്താനുളള ശ്രമവുമാണ് കസ്റ്റംസ് നടത്തുന്നത്. മതഗ്രന്ധങ്ങൾ എത്തിച്ചതിലും വിതരണം ചെയ്തതിലും ഔദ്യോഗക നടപടിക്രമങ്ങൾ പാലിച്ചോയെന്നും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. 


 

click me!