വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കരനോട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് എൻഐഎ. തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം കൊച്ചിയിലെ ഓഫീസിലെത്താൻ നോട്ടീസ് നൽകിയാണ് ഇന്നലെ ഇദ്ദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം.
കേസിലെ മുഖ്യപ്രതികളായ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചനകള്‍. കസ്റ്റംസിന് നൽകിയതിന് സമാനമായ മൊഴിയാണ് ശിവശങ്കർ എൻഐഎയ്ക്കും നൽകിയത്. ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും.