
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ചക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷ്ടിച്ചത്. കലവറയിലെ സ്വർണവുമായി ഇതിനുബന്ധമില്ല. ലോക്കർ പൊളിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ശ്രീകോവിലിന്‍റെ താഴികക്കുടം സ്വർണം പൂശുന്ന ജോലിയാണ് നടന്നുവന്നത്.
ഓരോ ദിവസവും സ്വർണം അളന്നാണ് തൊഴിലാളികൾക്ക് നൽകുന്നത്. മൊത്തം തൂക്കിയശേഷമാണ് ജോലിക്കാർക്ക് നൽകുക. കഴിഞ്ഞ ഏഴിനാണ് അവസാനം ജോലി നടന്നത്. ഇന്നലെ രാവിലെ ജോലിക്കാർക്ക് നൽകാൻ സ്വർണം തൂക്കുമ്പോഴാണ് 13 പവൻ നഷ്ടപെട്ടെന്നത് അറിയുന്നത്. മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മോഷണം കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.
അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നതായി ഇന്നലെയാണ് അറിയുന്നത്. ശ്രീകോവിലിന്‍റെ താഴിക കുടത്തിന് സ്വർണ്ണം പൂശുന്ന പണിക്കായാണ് ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്നത്. മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോര്‍ട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam