
തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ കൂട്ടഅനുവദി എടുക്കാന്‍ അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇത്രയധികം പേര്‍ അവധിയെടുക്കുന്നത് സെക്രട്ടറിയേറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ ശുപാര്‍ശയില്‍ പൊതുഭരണസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന് പരീക്ഷയ്ക്ക് വേണ്ടി പഠിക്കണമെങ്കില്‍ ജോലി രാജിവച്ചു പഠിക്കാമെന്നും പൊതുഭരണസെക്രട്ടറി വ്യക്തമാകുന്നു. പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ ഇവർ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ ശ ുപാര്‍ശയില്‍ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam