
തിരുവനന്തപുരം: ഒറ്റദിവസത്തെ മഴയിൽ തിരുവനന്തപുരം നഗരം മുങ്ങിയ സംഭവത്തിൽ ഇടപെടലുമായി സർക്കാർ. കോർപറേഷന് പരിമിതികളുണ്ടെന്ന മേയർ വി വി രാജേഷിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ജലവിഭവ വകുപ്പ് ഉന്നതതല യോഗം വിളിച്ചു. വിഷയം ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്‍റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
തലസ്ഥാന നഗരിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ മുരളീധരൻ, സി പി ജോൺ എന്നിവർ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫുമായി ചർച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും പരിഹാര നടപടികളും പരിശോധിക്കുന്നതിനും ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളുന്നതിനുമായി മൂന്നു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചത്. ജൂൺ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽവെച്ചാണ് യോഗം നടക്കുക.
നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കഴിഞ്ഞ ദിവസം മുങ്ങിയതിന് പിന്നാലെ കോർപറേഷൻ മാത്രം വിചാരിച്ചാൽ തലസ്ഥാനത്തെ വെള്ളക്കെട്ട് പൂർണമായി മാറ്റാൻ കഴിയില്ലെന്നും ഇതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യമാണെന്നും മേയർ വി വി രാജേഷ് പറഞ്ഞിരുന്നു. വിഷയം കോർപറേഷൻ സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam